
ബോട്ടു പാര് (Boat reef )

ബോട്ടു പാര് (Boat reef )/ Boat Reef.
ട്രോളിംഗ് ബോട്ടുകൾക്കെതിരെ പരമ്പരാഗത കടൽ പണിക്കാർ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ കാലഘട്ടമായിരുന്നു 1980 കളും 90 കളുടെ ആദ്യ പകുതിയും. അതേസമയമാണ് വലിയതുറയിൽ കൃത്രിമ പാര് നിർമ്മാണത്തിലൂടെ കടൽ സ്വകാര്യവൽക്കരിക്കുന്ന പ്രവണത കടൽപ്പണിക്കാർക്കിടയിൽ ഉടലെടുത്തതും.
ഒടുവിൽ ആ തെറ്റായ പ്രവണത ഒഴിവാക്കി കൂട്ടായ ഉത്തരവാദിത്വത്തിൽ കൃത്രിമ പാരുകൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ സഹോദരസംഘം എന്ന സംഘടനക്ക് രൂപം നൽകി പ്രവർത്തനം നടന്നുവന്നു. അങ്ങനെ ഒരു ദിവസം കടലിൽ പണിയെടുക്കുകയായിരുന്ന കുറെ തൊഴിലാളികൾ ചേർന്ന് പരിധി ലംഘിച്ച് തീരത്തോട് ചേർന്ന് വല വിടുകയായിരുന്ന ഒരു പടുകൂറ്റൻ ട്രോളിംഗ് ബോട്ടിനെ പിടിച്ചു കെട്ടി കൊണ്ടു വന്നു.
എന്നിട്ട് അവർ അതിനെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാൻ സഹോദര സംഘത്തെ ഏൽപ്പിച്ചു. സംഘം ട്രോളിംഗ് ബോട്ടിനെതിരെ സമരം നടത്തിവന്ന സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ ഉന്നത നേതാക്കളുമായി ചർച്ചകൾ നടത്തി. തുടർന്ന് തീരത്തോട് ചേർന്ന് കടലിൽ ആങ്കർ ചെയ്തിരുന്ന ബോട്ടിലെ ജീവനക്കാരെയെല്ലാം ഒരു വള്ളത്തിൽ കരയിലേക്ക് കൊണ്ടുവരികയും അവർ കുളിച്ച് നല്ല ഭക്ഷണം നൽകി അവർക്കാവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കി നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു. തുടർന്ന് തദ്ദേശീയരായ ഒരു ചെറിയ ടീമിന്റെ നേതൃത്വത്തിൽ ആ ബോട്ടിനെ കൃത്രിമ പാരുകൾ നിർമ്മിക്കുന്ന ആഴമുള്ള കടലിലേക്ക് ഓടിച്ചു കൊണ്ടുപോയി മുക്കി കൃത്രിമ പാരുണ്ടാക്കുവാൻ തീരുമാനിക്കുകയും ഒരു ടീമിനെ കണ്ടെത്തി ഏൽപ്പിക്കുകയും ചെയ്തു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അത് പതിയെ പതിയെ വെള്ളം കയറി ഒഴുകി ഒഴുകി വടക്ക് വെട്ടുകാടിനു നേരെ കടലിൽ ആണ് മുങ്ങിയത്.
ഏതാണ്ട് രണ്ടാഴ്ചകൾക്ക് ശേഷം വെട്ടുകാട്ടിലെ വിൻസെന്റ് എന്നയാൾ ആ ബോട്ടിന്റെ സ്ഥാനം കണ്ടെത്തുകയും അവിടെനിന്നും ധാരാളം മീൻ ലഭിച്ചു തുടങ്ങുകയും ചെയ്തു. ആ മീൻപിടുത്തം വർഷങ്ങളോളം നീണ്ടു നിന്നു.
More Images





