
പട്ടിണിപ്പാര്

പട്ടിണിപ്പാര് / Pattini Paaru
കേരളത്തിലെ കൃത്രിമ പാരുകളുമായി ബന്ധപ്പെട്ട ചരിത്രത്തിൽ ആദ്യ ചുവടുവെപ്പാണ് പട്ടിണിപ്പാര് നിർമ്മാണം. 1983 ൽ ആയിരുന്നു അത്. ട്രോളിംഗ് ബോട്ടുകളുടെ വിനാശകരമായ പ്രവർത്തനങ്ങളാൽ മത്സ്യ സമ്പത്ത് കുറയുകയും പരമ്പരാഗത കടൽ പണിക്കാർക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കാതെ വരികയും ചെയ്തു. ഈ സാഹചര്യത്തിൽ കടലിനടിത്തട്ടിലെ സ്വാഭാവിക പാരുകളെയും അവിടുത്തെ മത്സ്യലഭ്യതയും സംബന്ധിച്ച് പണിയറിവുകൾ ഉള്ള കടൽ പണിക്കാർ പ്രത്യേകിച്ച് ചൂണ്ടപ്പണിക്കാർ ആണ് ആദ്യമായി സ്വന്തം നിലയിൽ കൃത്രിമ പാരുകൾ നിർമ്മിക്കാൻ ആരംഭിച്ചത്.
കരയിൽ നിന്നും പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ശേഖരിച്ച് കടലിനടിയിൽ ഒരു പ്രത്യേക സ്ഥാനത്ത് നിക്ഷേപിക്കലായിരുന്നു അന്നത്തെ കൃത്രിമ പാര് നിർമ്മാണ രീതി. ഈ അവസരത്തിൽ വലിയതുറയിൽ പ്രവർത്തിച്ചിരുന്ന വലിയതുറ മത്സ്യത്തൊഴിലാളി സർവീസ് സൊസൈറ്റിയിലെ അംഗങ്ങൾ ചേർന്ന് 900 രൂപ മുടക്കി ഒരു ലോറി ലോഡ് വലിയ കരിങ്കല്ലുകൾ ഇറക്കി അതും തെങ്ങിന്റെ മൂഡ്, തെങ്ങോല, മരച്ചില്ലകൾ മുതലായവ കൂട്ടിക്കെട്ടി കട്ടമരങ്ങളിൽ കയറ്റി തുഴഞ്ഞ് കൊണ്ടുപോയി സ്വന്തം കായിക അധ്വാനത്തിലൂടെ കൃത്രിമ പാര് നിർമ്മാണം പൂർത്തിയാക്കി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾത്തന്നെ അവിടെനിന്നും നിറയെ കൊഴുവ പാര പോലുള്ള മത്സ്യങ്ങൾ കിട്ടിത്തുടങ്ങി എങ്കിലും നിർമ്മാണ ദിവസം തൊഴിലാളികൾ ക്ഷീണിച്ചു കരയ്ക്ക് എത്തിയപ്പോൾ അന്നവർക്ക് കുടിക്കാനോ കഴിക്കാനോ ഒന്നുമുണ്ടായിരുന്നില്ല അതിനാലാണ് അന്ന് നിർമ്മിച്ച പാരിന് പട്ടിണിപ്പാര് എന്ന് പേര് വീണത്. വലിയതുറ കൊച്ചുതോപ്പിന് നേരെ 25 മീറ്റർ ആഴത്തിലാണ് പാര് നിർമ്മിച്ചത്.





